കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Pangalees.
Happy reading
കൈയ്യിൽ കിട്ടിയത് ഇത്രനേരം തങ്ങൾ അന്വേഷിച്ചു
കൊണ്ടിരുന്നതാണെന്നറിഞ്ഞപ്പോൾ മൂന്ന് പേരും സന്തോഷം
കൊണ്ട് മതി മറന്നു. എന്നാൽ അധികനേരം അത് നീണ്ടു നിന്നില്ല..
അന്തരീക്ഷം കനത്തു,പേമാരിയും കൊടുങ്കാറ്റും ഒന്നിച്ചു വന്നു...
പൊളിഞ്ഞു വീഴാറായ ജാലക വാതിലിലൂടെ കാറ്റ് അകത്തേക്ക്
ഇരച്ചു കയറി.. പെട്ടന്ന് വന്നൊരു ഇടിമിന്നലിൽ മന വിറക്കുന്ന
പോലെ അവർക്ക് തോന്നി.. ഇടനാഴിയിലെ വാതിലുകൾ
കൊട്ടിയടയുന്ന ശബ്ദം കൂടിയായപ്പോൾ ജീവനും കൊണ്ടവർ മനക്ക്
പുറത്തേക്കോടി.. പുറത്ത് അവരെയും കാത്ത് എന്തിനും തയ്യാറായ്
മനുവിന്റെ ബൈക്ക് കിടപ്പുണ്ടായിരുന്നു.. മഴത്തുള്ളികളെ
കീറിമുറിച്ചത് മൂവരെയും കൊണ്ട് പുറത്തേക്ക് കുതിച്ചു.അപ്പോഴും
നനഞ്ഞൊട്ടിയ ഡ്രസ്സിന്റെ ഉള്ളിൽ വിനയൻ
താളിയോലകളെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു..പതിയെ
ദിവസങ്ങൾ കടന്നു പോയി..
കയ്യിൽ കിട്ടിയ മഹാ രഹസ്യത്തിന്റെ ചൂടും ചൂരും
താങ്ങാനാവാതെ മൂവരും വീണ്ടും ഒത്തു കൂടി.
"വിനയേട്ടാ ഇതിങ്ങനെ കയ്യിൽ വെച്ച് നടന്നിട്ട് എന്ത് കാര്യം,
ഇതിന്റെ ഉള്ളിൽ എന്താണെന്നറിയണ്ടേ"
ജയൻ ശബ്ദം താഴ്ത്തി ചോദിച്ചു..
"എടാ ഇതൊന്നും നമ്മളെ കൊണ്ട് വായിക്കാൻ പറ്റില്ല..അതിന്
പറ്റിയ ഒരാള് വേണം..അതും രഹസ്യമായ്"..."
"നമ്മുടെ ജ്യോതിഷി ഭാസ്കരേട്ടൻ ഇതൊക്കെ വായിക്കില്ല"..
മനുവിന്റെ സംശയം രണ്ട് പേരുടെയും മുഖത്തെ തെളിച്ചം കൂട്ടി.
"അതെ,അത് ശരിയാണല്ലോ".. വിനയൻ സന്തോഷത്തോടെ
പറഞ്ഞു....അടങ്ങാത്ത ആകാംഷ മൂവരെയും അധികം
വൈകാതെ ജ്യോതിഷിയുടെ മുമ്പിൽ എത്തിച്ചു..തികഞ്ഞ
സാത്വികനാണദ്ദേഹം,ഗണിച്ചു പറയുന്നതിൽ പ്രഗൽഭനും.
കൈയിൽ കിട്ടിയ ഓലയെ സസൂക്ഷ്മം പരിശോധിച്ച് ജ്യോതിഷി
മൗനിയായ് തന്നെ നിന്നു..
"വിനയാ,ഇതെവിടെന്നു കിട്ടി,എന്ത് ഉദ്ദേശത്തിനു എടുത്തു എന്നൊന്നും ഞാൻ ചോദിക്കുന്നില്ല..എന്നാലും പറയാം ഇത് ഏടാകൂടം പിടിച്ച ഒന്നാണ് ".
"ഭാസ്കരേട്ടാ.. ഒന്നിനും വേണ്ടിയല്ല, ഇത് കിട്ടിയപ്പോൾ ഉള്ളിൽ
എന്താന്നറിയാൻ ഒരാകാംക്ഷ അത്രേയുള്ളു"..
വിനയന്റെ വാക്കുകൾ കേട്ട അദ്ദേഹം ഒന്ന് മൂളി..ശേഷം മെല്ലെ
താളിയോലകൾ നിവർത്തി..
"ആദ്യത്തെ കുറച്ചോലകളിലെ എഴുത്ത് മാഞ്ഞ്
പോയിരിക്കുന്നു,അത് വായിക്കാൻ എനിക്ക് കുറച്ച് സമയം വേണം.
ബാക്കിയുള്ളതിന്റെ സാരം ഞാൻ പറയാം"...
കാഴ്ച മങ്ങിയ കണ്ണുകളിലേക്ക് ഓലയെ ചേർത്ത് പിടിച്ചദ്ദേഹം നിശബ്ദനായ് നിന്നു..
അൽപ നേരം കഴിഞ്ഞപ്പോൾ ശ്രദ്ധയോടെ അദ്ദേഹം താളിയോല
ചുവന്ന പട്ടിൽ പൊതിഞ്ഞ് മേശ മുകളിൽ തന്നെ വെച്ചു, ശേഷം
കണ്ണടച്ച് ദേവീ ശ്ലോകം ചൊല്ലി കണ്ണ തുറന്നു..
"വിനയാ.. പറയുന്നത് ശ്രദ്ധയോടെ കേൾക്കണം, വളരെ
അപകടംപിടിച്ചതും അതിലേറെചരിത്ര പ്രധാന്യവും ഉള്ള
ഒന്നാണിത്. നിങ്ങളുടെയൊക്കെ തലമുറക്ക് ദഹിക്കില്ലെങ്കിലും
എഴുതിവെച്ചതത്രയും പകൽ പോലെ സത്യം... ഇതിൽ എഴുതപ്പെട്ടപ്രകാരം തന്റെ സ്വത്ത് വഹകളെല്ലാം മനക്ക്
പുറകിലുള്ള ഏതോ ഒരു കുളത്തിനോട് ചേർന്നാണ് തമ്പ്രാൻ
ഒളിപ്പിച്ച് വെച്ചിട്ടുള്ളത്. എന്നാൽ മനക്കലെ അവകാശികൾക്കോ അല്ലെങ്കിൽ അവരുടെ സാന്നിധ്യത്തിലോ മാത്രമേ
മറ്റുള്ളവർക്ക് ഇത് കാഴ്ച യോഗ്യമാവുള്ളു.. നാൽപ്പത്തിയൊന്ന്
ദിവസം വ്രതമെടുത്ത്, ദേവിയേയും നിധിക്ക് കാവലിരിക്കുന്ന
ഭൂതത്തിനേയും പ്രീതിപ്പെടുത്തിയാൽ മാത്രമേ നിധി
ദർശ്ശിക്കുവാനോ സ്പർശിക്കുവാനോ പറ്റുള്ളൂ..അല്ലാത്തപക്ഷം
അതു മോഹിക്കുന്നവരാരായാലും അവർക്ക് അകാല മൃത്യ
സംഭവിക്കും അത് മാത്രമല്ല. അവരുടെ കുലവും മുടിയും,
എന്നാലോ നിധി പൂർവ്വസ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്യും..
ന്റെ വിനയാ..എനിക്കെന്തോ ഇതുകൊണ്ടാക്കെ കളിക്കുന്നത്
അപകടം തന്നെയാണെന്നാണ് തോന്നുന്നത്.."
ജ്യോതിഷിയുടെ മുഖത്തെ ഭീതി വിനയൻ ശ്രദ്ധിച്ചു ..
"ഇല്ല ഭാസ്കരേട്ടാ, ഞങ്ങൾ ചുമ്മാ, കൈയ്യിൽ കിട്ടിയപ്പോൾ ഇതിൽ
എന്താന്നറിയാൻ ഒരു കൗതുകം.. അങ്ങനെ വന്നതാ.. എന്തായാലും
ഇത് ഇവിടെ തന്നെ ഇരിക്കട്ടെ, ഭാസ്കരേട്ടൻ മുഴുവൻ വായിച്ചിട്ടു
എന്നെ ഒന്നു വിളിക്കു.. "
എന്ന് പറഞ്ഞ് മൂവരും ഇല്ലത്തു നിന്നും യാത്ര പറഞ്ഞു..
വരാനിരിക്കുന്ന എന്തോ ഒരാപത്തിനെ തിരിച്ചറിഞ്ഞ ജ്യോതിഷി
ഒന്നും പറയാനാവാതെ അങ്ങനെതന്നെയിരുന്നു..
വിധി ആർക്കും മാറ്റാൻ പറ്റില്ലല്ലോ...പരസ്പരം ഒന്നും
മിണ്ടാനില്ലാതെ, ചിന്തകളെ ആലൂർ മനയുടെ നടക്കൽ
കുടിയിരുത്തി മൂവരും മനുവിന്റെ ബൈക്കിൽ
ചേർന്നിരുന്നു...ദിവസങ്ങൾ പതിയെ കടന്നുപോയ് മനയും
താളിയോലയുമെല്ലാം അവർ പതിയെ മറന്നു തുടങ്ങി.. ആയിടക്ക്
ഒരു ദിവസം കടുത്ത വയറു വേദനയെ തുടർന്നു സുമിത്രയെ
വിനയൻ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു, മുമ്പേ ഇതേപ്പറ്റി സുമിത്ര
പറയുമ്പോഴൊക്കെ ചില നാട്ട വൈദ്യങ്ങൾ പരീക്ഷിച്ച് വേദന
മാറ്റിയതായിരുന്നു പക്ഷെ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ അവനാകെ
തരിച്ചുപോയ് വയറ്റിനുള്ളിൽ ഒരു മുഴ വളരുന്നുണ്ട് പെട്ടന്ന് തന്നെ
ഓപ്പറേഷൻ നടത്തണം ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും...എന്ത് ചെയ്യണമെന്ന് അറിയാതെ അവനാ ആശുപത്രി വരാന്തയിൽ തളർന്നിരുന്നുപോയ്.. എത്രയും പെട്ടന്ന്
ഓപ്പറേഷനുള്ള പണം കണ്ടെത്തേണം, പക്ഷേ ഇത്ര വലിയൊരു തുക.. അവന്റ് ചിന്തകൾ ചരട് പൊട്ടിയ പട്ടം പോലെ പാറി നടന്നു..
തന്റെ പ്രാണനാണത്. ഈ ഭൂമിയിലെ സ്വന്തമെന്ന് കരുതുന്ന എല്ലാത്തിനേയും ഉപേക്ഷിച്ച് തന്റെ കൂടെ ഇറങ്ങിവന്നവളാണവൾ, ഇന്നേവരെ ഒരു നല്ല സാരി പോലും അവൾക്ക് വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടില്ല..
എനിക്ക് അവളെ രക്ഷിച്ചേ പറ്റള്ള, ഒരു മരണത്തിനും അവളെ ഞാൻ വിട്ടു കൊടുക്കില്ല. മനസ്സിലെന്തോ നിശ്ചയിച്ചുറപ്പിച്ച്, തളർന്നുറങ്ങുന്ന അവളുടെ നെറ്റിയിൽ ഒരു ചുമ്പനം നൽകി അവനാ ആശുപത്രി പടികളിറങ്ങി..
.