കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by peeli_thewriter_girl.
Happy reading
"കൃഷ്ണേന്ദുവിന്റെ ശബ്ദമല്ലേ അത്. മോൾക്ക് എന്തുപറ്റി?....."
അങ്കിൾ പടികളോടിക്കയറി. മേട്രൻ അദ്ദേഹത്തിന്റെ പുറകെയും. അവൾ വീണ്ടും നിലവിളിക്കുകയാണ്. കൃഷ്‌ണേന്ദുവിന്റെ മുറിയിൽ നിന്നും ഒരുകൂട്ടം വവ്വാലുകൾ പുറത്തേയ്ക്ക് പറന്നുപോയി. അങ്കിൾ അവയെതട്ടിമാറ്റി അകത്തേയ്ക്ക് പോയി. കൂടെ മേട്രനും.
"എവിടെനിന്നാണ് ഈ വവ്വാലുകൾ?" അങ്കിൾ ചോദിച്ചു.
"അയ്യോ ഈ ജനലുകളാരാണ് തുറന്നത്?" മേട്രൻ ഞെട്ടിത്തരിച്ചു.
"മോളെ ഇതെന്തിനാണ് തുറന്നത്.?"
"അങ്കിൾ ഞാനല്ല തുറന്നത്. "
"വേറെയാരാണ്?" മേട്രൻ ചോദിച്ചു.
"മേഘന... അവളായിരുന്നു തുറന്നത്. "
"മേഘനയോ ആ കുട്ടിയെയല്ലേ ഇപ്പോൾ കാണുന്നില്ലാന്ന് പറഞ്ഞത്? അവളെ നീ കണ്ടോ?"
അങ്കിൾ ചോദിച്ചു.
"അതെ കണ്ടു... മേട്രൻ അവളെ തിരയാനായ് താഴേയ്ക്ക് പോയ സമയം ഞാൻ അവളെവിടെ പോയീന്നോർത്ത് അവളുടെ കട്ടിലിൽ വന്നിരുന്നു. അപ്പോളാണ് പുതപ്പിനടിയിൽ എന്തോ കട്ടിയുള്ള പുസ്തകം തടഞ്ഞത്. ഞാനതെടുത്തു. ഒരു പഴയ ഡയറിയായിരുന്നുവത്. ആദ്യ പേജ് തുറന്നപ്പോൾ അതിൽ നിന്നൊരു പെൺകുട്ടിയുടെ ഫോട്ടോ കിട്ടി. സുന്ദരിയായൊരു പെൺകുട്ടി.
അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം. അടുത്ത താളിൽ മഷിപേനകൊണ്ടെഴുതിയ ഒരു പേര്... അത്... അത്... വൈദേഹി... "
"വൈദേഹിയോ? അവളുടെ ഡയറി അതിപ്പോ എങ്ങനെ കിട്ടി? നമ്മളന്ന് കുറെ നോക്കിയിട്ട് കിട്ടിയില്ലാരുന്നല്ലോ"...
മേട്രൻ പറഞ്ഞു. അങ്കിൾ ഒന്നും മറുപടി പറഞ്ഞില്ല.
"എന്നിട്ട് ബാക്കി പറയൂ മോളെ... "
"ഞാൻ ആ പേരു വായിച്ചതും ആരോ നടക്കും പോലെയൊരു ശബ്ദം. ഞാൻ ഡയറി മടക്കി എന്റെ ബുക്കുകൾക്കിടയിലേക്ക് വച്ചു. അത് മേഘനയായിരുന്നു.
"നീ എവിടെയായിരുന്നു മേഘന? എന്തിനാണ് എല്ലാവരെയുമിങ്ങനെ ടെൻഷനാക്കുന്നത്."
ഞാനവളോട് ചോദിച്ചു. അവളൊന്നും മിണ്ടിയില്ല. കുറച്ചു മുൻപ് വരെ കരഞ്ഞുകൊണ്ടിരുന്നയവൾ
പെട്ടന്നാകെ മാറിയ പോലെ തോന്നി. അവളെന്നോട് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. ഒന്നുമാത്രം ഓർക്കുന്നു.
"ആരും ആരുടെയും മിത്രങ്ങളല്ല. അവർ നിന്നെയും നിന്റെ സ്വപ്നങ്ങളെയും പിച്ചിചീന്തും."
ഇതും പറഞ്ഞവൾ ജനലുകൾക്ക് നേരെ തിരിഞ്ഞു. അവ തുറക്കാൻ ശ്രമിച്ചു. ഞാൻ വേണ്ടായെന്ന് കുറെ പറഞ്ഞു. അവൾ കേട്ടില്ല. ജനൽ തുറന്നതും കുറെ വവ്വാലുകൾ അതിലൂടെ പറന്നു വന്നു. ഞാൻ കണ്ണ് പൊത്തി നിലവിളിച്ചു. '
"അപ്പോൾ മേഘന?" അങ്കിൾ ചോദിച്ചു.
"കണ്ണുതുറന്നപ്പോഴേക്കും അവളെ കണ്ടില്ല അങ്കിൾ. അപ്പോളാണ് നിങ്ങൾ വന്നത്. "
"ഓഹ്! മെ ഗോഡ് "
അങ്കിൾ പുറത്തേയ്ക്കു നോക്കി പറഞ്ഞു. കൃഷ്‌ണേന്ദുവും മേട്രനും ജനലഴികളുടെ ഇടയിലൂടെ പുറത്തേയ്ക്ക നോക്കി. രണ്ടു പേരും ഷോക്കായി...
'മേഘന...' മേഘന അവിടെ വൈദേഹി തൂങ്ങിയാടിയ ആ മരത്തിന് മുന്നിൽ നിൽക്കുന്നു. അവളുടെ നിൽപ്പിലും നോട്ടത്തിലുമൊക്കെ വല്ലാത്ത മാറ്റം. അങ്കിൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. കൂടെ വരാൻ പോയ മേട്രനെ തടഞ്ഞുകൊണ്ടദ്ദേഹം പറഞ്ഞു.
"വേണ്ട നിങ്ങൾ രണ്ടുപേരുമൊരുമിച്ചിരിക്കൂ. ഹോസ്റ്റലിലെ മറ്റുകുട്ടികൾക്ക് മുറിയിൽ നിന്നിറങ്ങരുതെന്ന് നിർദേശം നൽകൂ..."
'മേട്രനും കൃഷ്ണേന്ദുവും മറ്റുകുട്ടികൾക്ക് നിർദ്ദേശം നൽകികൊണ്ടിരുന്നു. അങ്കിൾ മേഘനയുടെ പക്കലേക്കായിരുന്നു പോയത്. എന്റെ റൂമിലേക്ക് വന്ന ഞാൻ ജനലഴികളിലൂടെ
നോക്കുമ്പോൾ കാണുന്നത് അങ്കിളിന്റെ കഴുത്തു ഞെരിക്കാൻ ശ്രമിക്കുന്ന മാളുവിനെയാണ്.
"അയ്യോ അങ്കിൾ... "